കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ പൂന്തോട്ടത്തില്‍ രാജമല്ലിക്കൊപ്പം പരിപാലിച്ച്‌ വളര്‍ത്തിയത് കഞ്ചാവ് ചെടി

 


കൊച്ചി: മെട്രോ പില്ലറുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ രാജമല്ലിക്കൊപ്പം തഴച്ചുവളര്‍ന്ന കഞ്ചാവ് ചെടി കൈയോടെ പിഴുതെടുത്ത് എക്‌സൈസ്.

എക്‌സൈസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നഗരമദ്ധ്യത്തിലെ കഞ്ചാവ് ചെടിയുടെ രാജകീയവാഴ്ച കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലാരിവട്ടം ട്രാഫിക്ക് സിഗ്നലിന്റ തൊട്ടടുത്തുള്ള മെട്രോ പില്ലര്‍ 517 ന്റെയും 516 ന്റെയും ഇടയിലുള്ള സ്ഥലത്ത് സ്വകാര്യ ആശുപത്രി പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടത്തിലാണ് കഞ്ചാവ് വളര്‍ന്നിരുന്നത്. അഞ്ച് മാസം പ്രായമുണ്ട്. 130 സെന്റീമീറ്റര്‍ പൊക്കവും 31 ശിഖരങ്ങളുമള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയതെന്ന് എക്‌സൈസ് സി.ഐ അന്‍വര്‍സാദത്ത് അറയിച്ചു. പൂന്തോട്ടത്തില്‍ രാജമല്ലിക്കൊപ്പമാണ് കഞ്ചാവ് ചെടി വളര്‍ന്നുവന്നിട്ടുള്ളത്.

നല്ല കരുത്തോടെയാണ് ചെടി വളര്‍ന്ന് നില്‍ക്കുന്നത്. വെള്ളവും വളവും നല്‍കി ചെടിയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കിയിരുന്നതായി സംശയിക്കുന്നതായും സി.ഐ പറഞ്ഞു. ചെടി പിഴുതെടുത്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ജനത്തിരക്കേറിയ ഭാഗത്ത് സ്ഥിതിചെയ്യുന്ന പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി നടുകയും പരിപാലിക്കുകയും ചെയത് ആരാണെന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.