കപ്പയ്ക്ക് നല്ലകാലം, വില 120 കടന്നു


 

പത്തനംതിട്ട : കപ്പ മൂടോടെ പിഴുതുകൊണ്ടുപോകാന്‍ കച്ചവടക്കാരുടെ നെട്ടോട്ടം. വിപണിയില്‍ കപ്പയ്ക്ക് കടുത്തക്ഷാമം നേരിടുകയാണ്.

കൃഷിക്കാരുടെ പക്കല്‍ നിന്ന് നല്ല കപ്പ ഒരു മൂടിന് 120രൂപ നിരക്കിലാണ് കച്ചവടക്കാര്‍ വാങ്ങിക്കൊണ്ടുപോകുന്നത്. ഒരു കിലോയ്ക്ക് 40 രൂപ നിരക്കിലാണ് വിപണിയിലെ വില്‍പ്പന. ഇത്തവണ ജില്ലയില്‍ കപ്പ കൃഷി പൊതുവെ കുറവാണെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തവണ കൃഷി ചെയ്തതിലേറെയും കനത്ത മഴയില്‍ വെള്ളം കയറി നശിച്ചു. കൂടാതെ കഴിഞ്ഞ തവണ വിളവെത്താറായ കപ്പകള്‍ കാട്ടുപന്നികള്‍ കുത്തിമറിച്ചതിനാല്‍ ഇപ്രാവശ്യം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിഞ്ഞു. മലയോര മേഖലയിലെ കര്‍ഷകര്‍ കിഴങ്ങുവര്‍ഗങ്ങളുടെ കൃഷിയില്‍ നിന്ന് പതിയെ പിന്‍വാങ്ങുന്നത് കപ്പയ്ക്ക് ക്ഷാമം ഉണ്ടാക്കിയിട്ടുണ്ട്. കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ ചെലവ് കാശ് പോലും നഷ്ടപരിഹാരമായി ലഭിക്കാറില്ല. പന്നി ശല്യം പൊതുവെ കുറവായ ജില്ലയുടെ പടിഞ്ഞാറ്, തെക്കന്‍ ഗ്രാമങ്ങളിലാണ് ഇത്തവണ കപ്പ കൃഷി ഏറെയുള്ളത്.

ഇന്നലെ കടമ്ബനാട് പഞ്ചായത്തില്‍ ഒരു മൂട് കപ്പയ്ക്ക് 120രൂപയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ഇത്രയും ഉയര്‍ന്ന തുക പ്രദേശത്ത് ആദ്യമായാണ് ലഭിക്കുന്നത്. കടമ്ബനാട് കപ്പയ്ക്ക് തെക്കന്‍ ജില്ലകളില്‍ പ്രിയമേറെയാണ്. കൊല്ലം ജില്ലയിലേക്കാണ് കൂടുതലും കൊണ്ടുപോകുന്നത്. ഹോര്‍ട്ടി കോര്‍പ്പ് കപ്പ സംഭരിക്കുന്നതിന് മുന്‍പ് തന്നെ കൃഷിക്കാരില്‍ നിന്ന് കപ്പ വാങ്ങാനാണ് കച്ചവടക്കാരുടെ ശ്രമം.

മഴ ഭീഷണി

കാലവര്‍ഷം നേരത്തേയെത്തിയത് കപ്പ കര്‍ഷകര്‍ക്ക് ഭീഷണിയായി. വിളവെത്താറായ കപ്പയില്‍ വെള്ളം കയറിയാല്‍ വില കുറയും. താഴ്ന്ന പ്രദേശങ്ങളിലും വയലുകളില്‍ പണ കോരിയും കപ്പ കൃഷി നടത്തിയവരാണ് പ്രതിസന്ധിയുടെ വക്കിലായത്. വെള്ളം കയറുമെന്ന ആശങ്കയില്‍ വിളഞ്ഞ് പിഴുതെടുക്കാന്‍ പാകമാകുന്നതിന് മുന്‍പ് തന്നെ വിറ്റു തീര്‍ക്കാനാണ് ശ്രമം. കപ്പയ്ക്ക് പൊതുവെ ക്ഷാമമുള്ളതിനാല്‍ ഇപ്പോള്‍ നല്ല സീസണ്‍ ആണെന്ന് കര്‍ഷകര്‍ പറയുന്നു.

'' ഇത്തവണ കപ്പ നല്ല വിളവില്‍ ലഭിച്ചു. പൊതുവെ ക്ഷാമം നേരിടുന്നതിനാല്‍ കപ്പയ്ക്ക് മുന്‍കൂട്ടി വില പറഞ്ഞുറപ്പിക്കുന്നവരുമുണ്ട്.

ശശികുമാര്‍, കര്‍ഷകന്‍.